തക്കോല്‍ക്കൂട്ടം

നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമ ഇറങ്ങിയ ശേഷമാണ്‌ വിശ്വംഭരനെക്കുറിച്ച്‌ നാട്ടുകാര്‍ നന്മനിറഞ്ഞവന്‍ വിശ്വംഭരന്‍ എന്ന്‌ പറഞ്ഞു തുടങ്ങിയത്‌. എന്നാല്‍ സിനിമക്കും വിശ്വംഭരനും തമ്മില്‍ ഒരു ബന്ധവുമില്ല. ആകെയുള്ളത്‌ നന്മയാണ്‌. നിറഞ്ഞ്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ കവിഞ്ഞ്‌ വിശ്വംഭരനെ വിശ്വംഭരനാക്കുന്ന നമ. പക്ഷേ നാട്ടുകാര്‍ക്കയാളോടുള്ള മതിപ്പ്‌ വീട്ടുകാര്‍ക്കില്ല കെട്ടോ. വിശ്വംഭരനെക്കുറിച്ച്‌ അച്ഛന്‍ പറയുന്നതിങ്ങനെയാണ്‌.

ബ്‌ഭ.. ഒരു മകന്‍.. വീടറിയാതെ നാടലഞ്ഞുനടക്കുന്ന...
എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌.

പുരയും പുരയിടവും നിറഞ്ഞു നില്‍ക്കുന്ന അനുജത്തി ഇങ്ങനെയും:

യ്യ.. ഒരു ചേട്ടന്‍.. ഹുമ്മ്മ്മ്..

അമ്മക്കാണെങ്കില്‍ പുകയുന്ന അടുപ്പൂതിക്കത്തിക്കുമ്പോള്‍ കണ്ണുകളില്‍ കാണുന്ന ഒരു ഭാവം മാത്രമേ വരൂ.. അവര്‍ക്ക്‌ വാക്കുകളുമായി അത്ര ചങ്ങാത്തമില്ല.

അതെന്തോ ആകട്ടെ. നാട്ടുകാര്‍ക്ക്‌ വിശ്വംഭരന്‍ പ്രഭാതവും നട്ടുച്ചയും സായഹ്നവുമൊക്കെയാണ്‌. ഉത്തമനായ ചെറുപ്പക്കാരന്‍. അമ്പലത്തിലെ പാട്ടുപെട്ടിയിലൂടെ സ്വിച്ചില്‍ വിരലമര്‍ത്തി അയാള്‍ നാടിനെ ഒരു സംഗീതമാക്കി ഉണര്‍ത്തും. ഉച്ചക്ക്‌ ഗവണ്‍മന്റ്‌ സ്കൂളിന്റെ കഞ്ഞിപ്പുരയില്‍ ഉപ്പും വിയര്‍പ്പും പോലെ അയാളുണ്ടാകും. സായാഹ്നങ്ങളില്‍ വായനശാലയിലെ പഴകിദ്രവിച്ച പുസ്തകങ്ങള്‍ക്കിടയില്‍ ഒരു കഥാപാത്രം പോലെ നിന്നു ചിരിക്കും. അങ്ങനെ സര്‍വഭരിതമായ ഒരു നമയായി വിശ്വംഭരന്‍ നിറഞ്ഞൊഴുകുന്നതിനിടെയാണ്‌ പഴുത്തു നിന്ന കുരു പൊട്ടുന്നപോലെ അതങ്ങുസംഭവിച്ചത്‌. വിശ്വംഭരന്റെ സര്‍വ്വ താഴുകളും തുറന്നു കൊടുത്ത ഒരു താക്കോല്‍ കൂട്ടം അയാളെ തേടിയെത്തിയത്‌.

ഗവണ്‍മന്റ്‌ സ്കൂളില്‍ അവധിദിവസത്തില്‍ ഒരു കല്യാണം. ഉത്സവപ്പറമ്പിലെ കതിന പോലെ വിശ്വംഭരന്‍ ഇവിടെ കത്തി, അവിടെ ചീറ്റി ,എവിടേയോ പൊട്ടി ഓടി പുകഞ്ഞു നടക്കുന്നു. എല്ലാത്തിനും വേണം വിശ്വംഭരന്‍.
വിശ്വംഭരോ ഇലയിട്ടോ...
വിശ്വംഭരോ ആളെ വിളിക്കട്ടോ?
വിശ്വംഭരോ എവിടെ സാമ്പാറ്‌
അയ്യോ വിശ്വംഭരോ മുഹൂര്‍ത്തമാകാറായി...
വിശ്വംഭരോ മാലയെട്‌..
വിശ്വംഭരോ മേളമെവിടെ..
വിശ്വംഭരോ വിശ്വംഭരോ.. വിശ്വംഭരോ..

എല്ലാം കഴിഞ്ഞ്‌ ഊട്ടുപുര വീണ്ടും ക്ലാസ്സുമുറിയാക്കി ബഞ്ചും ഡസ്കുകളുമൊക്കെ പുനഃസ്ഥാപിക്കുന്നതിനിടയിലാണ്‌ ഏതോ ഒരുത്തന്‌ അത്‌ കിട്ടിയത്‌. ഒരു താക്കോല്‍ കൂട്ടം.
വിശ്വംഭരേട്ടാ... ഒരു വിളിയുടെ കുന്തപ്പുറത്തുകേറി ആ ലുട്ടാപ്പിയെത്തി വിശ്വംഭരന്റെയടുത്ത്‌.
വിശ്വംഭരേട്ടോ.. പാവം.. ആരുടേയോ താക്കോല്‍ക്കൂട്ടം കളഞ്ഞു പോയി. ഊട്ടുപുരയില്‍ നിന്നും കിട്ടിയതാണ്‌.
വിശ്വംഭരന്‍ താക്കോല്‍ക്കൂട്ടം കൈകൊണ്ടുവാങ്ങി. നൂറ്റാണ്ടുകളുടെ തണുപ്പ്‌ അയാളുടെ ശരീരത്തിലൂടെ ഒഴുകി. അയാളത്‌ തിരിച്ചും മറിച്ചും നോക്കി. ചെറുതും വലുതുമായ പത്തിരുപത്‌ താക്കോലുകള്‍ പഴകിയ ഒരു പിത്തളവളയത്തില്‍ കിടന്നു കിലുങ്ങുന്നു. താക്കോലുകളുടെ കൂട്ടത്തില്‍ ചിരപുരാതനന്മാര്‍ മുതല്‍ ഉത്തരാധുനികള്‍ വരെയുണ്ട്‌. ആരുടേതായാലും കഷ്ടമായിപ്പോയി പത്തായത്തിന്റെ മുതല്‍ മനസ്സിന്റെ വരെ പൂട്ടുകള്‍ തുറക്കാനാവാതെ അവര്‍ പകച്ചുനില്‍ക്കുന്ന ചിത്രം വിശ്വംഭരന്റെ മനസ്സിലെത്തി.

വിശ്വംഭരന്‍ നേരെ സ്കൂള്‍ മുറ്റത്തെത്തി. ആളുകള്‍ പോയിക്കഴിഞ്ഞിരിക്കുന്നു. ആകെയുള്ളത്‌ വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രം. എന്നാലും ചോദിച്ചു നോക്കാം. അയാള്‍ താക്കോല്‍ക്കൂട്ടം തന്റെ ചൂണ്ടാണി വിരലില്‍ കൊളുത്തി മുകളിലേക്കുയര്‍ത്തി സുദര്‍ശനം പോലെ കറക്കി.
ഊട്ടുപുരയില്‍ നിന്നും കിട്ടിയതാണ്‌. ആരുടെതെങ്കിലും ആണോ?

ആളുകള്‍ പരസ്പരം നോക്കി. അവരുടേതല്ല എന്നുവ്യക്തം. വിശ്വംഭരന്‍ ബസ്‌സ്റ്റോപിലേക്കോടി. ദൂരങ്ങളില്‍ നിന്നും വന്ന കുറച്ചുപേരുണ്ട്‌ അവിടെ. പക്ഷെ ചരക്ക്‌ അവരുടേതുമല്ല. വിശ്വംഭരന്‍ ഒരുവിധപ്പെട്ട എല്ലാവരോടും ചോദിച്ചു. അവര്‍ക്കൊന്നും അറിയില്ല. ഇനിയിപ്പോ എന്തു ചെയ്യും? തിരികെ സ്കൂളിലെത്തി.

അളൊഴിഞ്ഞു. ഒരു സുഹൃത്തു പറഞ്ഞു:
അതു വിശ്വംഭരന്‍ വച്ചോ ആരെങ്കിലും തിരഞ്ഞു വരും.

അതുശരിയാണ്‌. പക്ഷെ തന്നെ തിരഞ്ഞ്‌ ആളുകളെ വരുത്തുക അല്ലല്ലോ വിശ്വംഭരന്റെ ശൈലി. അവരെ തിരഞ്ഞ് അങ്ങെത്തിക്കുക എന്നതല്ലേ. അതല്ലേ നന്മ.

അതു ശരിയാവില്ല. ഞാനൊന്നു കൂടി നോക്കട്ടെ.
വിശ്വംഭരന്‍ വീണ്ടും നിരത്തിലേക്കിറങ്ങി. കണ്ണില്‍ കണ്ടവരോടൊക്കെ ചോദിച്ചു. പക്ഷെ സാധനം ആരുടെതുമല്ല. ഉച്ച കഴിഞ്ഞു. സന്ധ്യയാകാന്‍ തുടങ്ങുന്നു. പരാജിതമായ ഒരന്വേഷണം നടത്തുന്ന പോലീസുദ്യോഗസ്ഥന്റെ ഹൃദയഭാരം വിശ്വംഭരനില്‍ നിറഞ്ഞു. ആളുകളുടെ മുഖത്ത്‌ അപരിചിതമായ ഒരു ഭാവം. ഒരു പുച്ഛത്തിന്റെ ചിരി

ആളെ കിട്ടിയോ വിശ്വംഭരോ?

പതിയെപ്പതിയെ ഒന്നുകൂടി അയാള്‍ മനസ്സിലാക്കി. താക്കോല്‍ക്കൂട്ടം കൊരുത്തിട്ടിരിക്കുന്ന പിത്തള വളയത്തിന്‍ പല്ലുകളുണ്ട്‌. അത്‌ അയാളുടെ ചൂണ്ടാണി വിരലില്‍ കടിമുറുക്കിയിരിക്കുന്നു. താക്കോലുകളുടെ ഭാരം കൂടി ക്കൂടി വരുന്നു. അത്‌ താക്കോലുകളുടെ അല്ലാതാവുകയും പൂട്ടുകളുടെയും പൂട്ടപ്പെട്ടവയുടേയും മൊത്തം ഭാരമായിത്തീര്‍ന്ന്‌ അയാളെ കീഴോട്ട്‌ വലിക്കുകയും ചെയ്യുന്നു. വിശ്വംഭരനു ദാഹിച്ചു തുടങ്ങി. ഒരു വല്ലാത്ത ദാഹം. വെള്ളം എത്ര കുടിച്ചിട്ടും തീരാത്ത ദാഹം. അയാളാദ്യമായി വിരലൊന്നു കുടഞ്ഞു. ഇല്ല, താക്കോല്‍ക്കൂട്ടം കടിച്ചു തൂങ്ങിക്കിടക്കുകയാണ്‌.
അയാള്‍ക്ക്‌ ആ വൃത്തികെട്ട വളയം പറിച്ചെടുത്ത്‌ ദൂരെ എറിഞ്ഞാല്‍ കൊള്ളാമെന്നു തോന്നി. അപ്പോഴാണ്‌ എതിരേ വന്ന ആരോ ചോദിച്ചത്‌.
ആളെക്കിട്ടിയോ വിശ്വംഭരോ..
വിശ്വംഭരന്‍ ഒന്നു ഞെട്ടി.
ഏതാളെ?
താക്കോലിന്റെ...
ഒരു ചെറുചിരിയുമായി അയാള്‍ നടന്നകന്നു.

ഒരു വലിയ കുരുക്കിന്റെ മുറുക്കം അയാളറിഞ്ഞു. അങ്ങനെ വലിച്ചെറിയാന്‍ കഴിയില്ല. ഇപ്പോള്‍ ഈ തക്കോല്‍ക്കൂട്ടത്തിന്റെ കൈവശാവകാശം വിശ്വംഭരനാണെന്ന് നാടറിഞ്ഞു കഴിഞ്ഞു. ഏത്‌ ഉറക്കത്തിന്റേയും വാതില്‍ കൊട്ടിവിളിച്ച്‌ ആരെങ്കിലും വന്നെന്നിരിക്കും... എവിടെ താക്കോല്‍?

വിശ്വംഭരന്‍ ആകെ തളര്‍ന്നുപോയി. ഇരുട്ട്‌, മുഖങ്ങളില്ലാത്ത രൂപങ്ങളുടെ രാത്രിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോഴേക്കും താക്കോല്‍ ക്കൂട്ടം വിശ്വംഭരന്റെ ഹൃദയത്തില്‍ നിന്നും പകുതി ചോര കുടിച്ചു കഴിഞ്ഞിരുന്നു. എന്തും വരട്ടെ, അയാള്‍ തീരുമാനിച്ചു. ഇത്‌ താങ്ങാന്‍ വയ്യ. അയാള്‍ കൈവിരല്‍ മുകളിലേക്കുയര്‍ത്തി വഴിവിളക്കിന്റെ വെളിച്ചത്തില്‍ താക്കോല്‍ക്കൂട്ടത്തെ അവസാനമായി നോക്കി. താക്കോലുകള്‍ മഞ്ഞക്കറവീണ പല്ലുകളിളിച്ചു കാട്ടി. അയാള്‍ സൂക്ഷിച്ചു നോക്കി. എവിടേയോ ഒരു പരിചിതഭാവമുണ്ട്‌ അവയ്ക്ക്‌ തന്നോട്‌. നാശം അയാള്‍ പിറുപിറുത്തു. വളരെ പാടുപെട്ട്‌ അയാള്‍ ആ വളയം പറിച്ചെടുത്തു ചുറ്റും നോക്കി. ആരും വരുന്നില്ല. അയാള്‍ വിളക്കുകാലിന്റെ ചുവട്ടില്‍ താക്കോല്‍ക്കൂട്ടം വച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ നടന്നു തുടങ്ങി. ഇരുട്ടിന്റെ നിബിഡതയില്‍ എത്തിയപ്പോള്‍ ആരോ എതിരേ വന്നു.

ആളെക്കിട്ടിയോ വിശ്വംഭരോ?
അയാള്‍ ചോദിച്ചു.
വിശ്വംഭരന്‍ ഷോക്കേറ്റപോലെ വിറച്ചു.
ഏതാളെ?
എതിരന്‍ പൊട്ടിച്ചിരിച്ചു. താക്കോലിന്റെ ആളെ..
ഇ..ഇ..ഇല്ല.. വിശ്വംഭരന്‍ വിയര്‍ത്തു.
വല്ല പത്രത്തിലും പരസ്യം കൊടുത്തേക്കൂ.
അയാള്‍ ഒന്നുകൂടി ഉച്ചത്തില്‍ ചിരിച്ചിട്ട്‌ നടന്നകന്നു.

വിറയല്‍ നിന്നപ്പോള്‍ വിശ്വംഭരന്‍ ഓടാന്‍ തുടങ്ങി. വഴിയില്‍ കണ്ണുതൊടാതെ ഇരുട്ടിന്റെ നിറഞ്ഞ നദി നീന്തി വിളക്കുകാല്‍ പിടിക്കാന്‍.ഭാഗ്യം.. അതവിടെത്തന്നെയുണ്ട്‌. അയാള്‍ കിതച്ചുകൊണ്ട്‌ നിന്നു.വീണ്ടും താക്കോല്‍ വളയം കൂടുതല്‍ ആര്‍ത്തിയോടെ വിശ്വംഭരന്റെ വിരലില്‍ കടിയിട്ടു. നേരെ ടെലെഫോണ്‍ ബൂത്തിലേക്കു നടന്നു വിശ്വംഭരന്‍. പത്രമോഫീസിലെ സുഹൃത്തിന്റെ പൊട്ടിച്ചിരി പാറവെടി പോലെയാണ്‌ അയാള്‍ക്കു തോന്നിയത്‌. ഒരു താക്കോല്‍ കളഞ്ഞുകിട്ടി എന്ന വാര്‍ത്തക്കു സ്കോപ്പില്ലത്രെ. സ്ഥലം ഒഴിവുണ്ടെങ്കില്‍ കൊടുക്കാമെന്ന്‌. പോലീസ്‌ സ്റ്റേഷനില്‍ കൊടുത്തേക്കാന്‍.സ്റ്റേഷനെങ്കില്‍ സ്നേറ്റ്ഷന്‍. പാതിരാനേരത്ത്‌ വിളിച്ചുണര്‍ത്തിയതിന്റെ മുഷിപ്പില്‍, രാത്രി ജോലിക്കാരനായ പോലീസുകാരന്‍ വിശ്വംഭരന്‍ പറഞ്ഞതൊക്കെ എഴുതിയെടുത്തു. സമാധാനത്തോടെ പഴക്കം മെഴുക്കുപുരട്ടിയ മേശപ്പുറത്ത്‌ വിശ്വംഭരന്‍ താക്കോല്‍ക്കൂട്ടത്തെ അടര്‍ത്തി വെച്ചു. വിരലിലെ കുതയില്‍ തലോടിക്കൊണ്ട്‌ സ്റ്റേഷനില്‍ നിന്നിറങ്ങി.

പാടം കടന്നുവേണം വീട്ടിലേക്കെത്താന്‍. വീട്ടിലെ പലകക്കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്ന്‌ നശിച്ച ഒരു പകലിന്റെ ഓര്‍മ്മകള്‍ ഉറങ്ങിത്തീര്‍ക്കണം. വിശ്വംഭരന്‍ നടന്നു. വയലിനക്കരെ നില്‍ക്കുമ്പോഴേ കാണാം വീട്‌. തലമുറകളുടെ സര്‍പ്പശാപവും ദൈവകോപവുമൊക്കെപ്പേറി മലര്‍ന്നുകിടക്കുന്ന ഒരു വാസ്തുപ്പെണ്ണ്‌. പഴകിയ മണം കാറ്റിന്‌ ചാര്‍ത്തിക്കൊണ്ട്‌ അതങ്ങനെ കിടക്കുന്നു. അതിനുമുണ്ട്‌ വാതിലുകള്‍, അറകള്‍, അറപ്പുരകള്‍, പത്തായങ്ങള്‍, പണ്ടപ്പെട്ടികള്‍.. വിശ്വംഭരനു ചിരിവന്നു. എല്ലാത്തിലും ദരിദ്രമായിപ്പോയ പൂര്‍വ്വകാലത്തിന്റെ പെരുമക്കഥകളേയുള്ളൂ നിക്ഷേപമായി.

അങ്ങനെ നടക്കുമ്പോഴാണ്‌, വിശ്വംഭരന്‍ ശ്രദ്ധിച്ചത്‌. വീട്ടുമുറ്റത്ത്‌ പതിവില്ലാത്ത ഒരു വെളിച്ചം.. ചൂട്ടുകറ്റകളുടെ..!
അമ്മക്ക്‌..?
അതോ അച്ഛനോ..?

അയാള്‍ ഓടി. വീട്ടുമുറ്റത്ത്‌ നല്ലൊരു കൂട്ടം. അയാളെ കണ്ടപ്പോള്‍ ആളുകള്‍ വഴിമാറിക്കൊടുത്തു. പെണ്ണുങ്ങള്‍ വാപൊത്തി ചിരിയടക്കുന്നതു കാണാമായിരുന്നു. അച്ഛന്‍ ഉമ്മറത്തുണ്ട്‌. അമ്മയും. സമാധാനമായി.

വാതില്‍ക്കലെന്താണ്‌...?
വാതില്‍ക്കല്‍...?

രണ്ടാശാരിപ്പിള്ളേര്‍ ചൂട്ടുകറ്റവെട്ടത്തില്‍ ഉളിപ്പണി ചെയ്യുന്നു.
തുറന്നു..
നെറ്റിയിലെ വിയര്‍പ്പു വടിച്ചുകൊണ്ട്‌ ആശാരിപ്പിള്ളേര്‍ എണീറ്റു. വാതിലിന്റെ കരകരശബ്ദത്തെ ഭേദിച്ച്‌ അച്ഛന്‍ നീട്ടിയ കാറല്‍ ദൂരത്തില്‍ തുപ്പി. വിശ്വംഭരന്റെ തലക്കുമീതെ അതു പാഞ്ഞുപോയി.